Sunday, October 24, 2010

വേര്‍പാട്

കണ്ണില്‍ ചുവപ്പ് കണ്ടെന്‍റെ,
കവിളില്‍ തലോടി-
കുശലം പറഞ്ഞൊതുക്കിയ
സങ്കടം
കവിഞ്ഞൊഴുകുന്നു പ്രിയനേ,
നിന്‍ വേര്‍പാടറിയാതെ
പോയതില്‍.

ഇരുട്ടില്‍ നിന്നെന്നെ
കൈപിടിച്ചുയര്‍ത്തി
വെട്ടത്തിലെത്തിയപ്പോള്‍,
നിന്‍ വിരല്‍ത്തുമ്പിന്‍ സ്പര്‍ശം
മറന്നുപോയതില്‍
പൊറുത്താലും
പ്രിയ സ്നേഹിതാ.

Tuesday, September 14, 2010

പെരുന്നാള്‍ സന്തോഷം

പ്രഭ പരത്തുന്ന തെരുവുകള്‍,
മിന്നിത്തിളങ്ങുന്ന പനയോലകള്‍.
പെരുന്നാള്‍ നിലാവ്‌
മാനത്ത്‌ പൊങ്ങിയ സന്തോഷം,
മനസ്സിലിറങ്ങി കിടുത്തു തുടങ്ങി.

പുതു വസ്ത്രം തൊടുമ്പോള്‍,
എണ്ണതേച്ച്‌ കുളിച്ച്‌ സുഗന്ധം പൂശി
കുഞ്ഞുടുപ്പിട്ട്‌ കൈവിരലില്‍ തൂങ്ങി
നടന്നതോര്‍ക്കും.

ബിരിയാണിയുടെ രുചി
നാവിലിറങ്ങുന്നേരം,
ഓര്‍ക്കും, പായില്‍ വട്ടമിട്ടിരുന്നുണ്ട
പെരുന്നാള്‍ സദ്യയുടെ സുകൃതം.

രാവില്‍ പൊങ്ങിയുയരും,
നെടുവീര്‍പ്പുകള്‍,
ഈ പെരുന്നാളില്‍ ആയിരം
മടങ്ങായി വര്‍ധിച്ചെന്നറിയുന്നു.

സിറാജ്‌ ദിനപത്രം - ദുബൈ,
പെരുന്നാള്‍ നിലാവ്‌ -
ഈദ്‌ സ്പെഷല്‍ (10-09-2010)

Saturday, December 12, 2009

മഴ

പെരുമ്പറകൊട്ടും പോലൊരു സംഗീതം,
ഞാനിന്നാസ്വദിച്ചു.
ഉരുക്കു മേല്‍ക്കൂരയിലാഞ്ഞടിച്ച മഴത്തുള്ളികള്‍,
തടയാനേല്‍പിച്ച കരിങ്കല്‍പാറകളില്‍
തലയടിച്ചമരുന്ന,
തിരമാലകളെയോര്‍മ്മിപ്പിച്ചു.
പരന്നു കിടക്കുന്ന മേല്‍ക്കൂരയില്‍,
ഊക്കില്‍ വീണു പരന്നൊഴുകി,
കോണുകളിലൂടെ ചാലിട്ടൊഴുകി,
ചെളിയും ചേറും കഴുകിക്കൂട്ടി,
അഴുക്കു ചാലു തേടി ആര്‍ത്തലച്ചു,
ചെറു പുഴയായൊഴുകിത്തീര്‍ന്നു.

Sunday, March 1, 2009

സംശയം!

കേള്‍ക്കുക എന്നാല്‍ എന്താണ്?
കാണുക എന്നാലോ?
കണ്ടാലും കേട്ടാലും,
കാണാത്ത, കേള്‍കാത്തവനെ
എന്ത് വിളിക്കും?
കണ്ണില്ലാത്തവനെന്നോ?
കാതില്ലാത്തവനെന്നോ?
മന്ദബുദ്ധിയോ?
കുരങ്ങനോ?
അതോ ഗോര്‍ബചെവോ?